'ബിഹാറിന് പുതിയ ദശാബ്ദം'; വോട്ടർമാർക്ക് നന്ദിയറിയിച്ച് മോദിയും അമിത് ഷായും
ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ബീഹാറിന് പുതിയ ദശാബ്ദമെന്ന് മോദിയുടെ പ്രതികരണം.
പറ്റ്ന: ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ബീഹാറിന് പുതിയ ദശാബ്ദമെന്ന് മോദിയുടെ പ്രതികരണം. ഇത് ബിഹാറിലെ ജനങ്ങളുടെ വിജയമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
ബിഹാറില്‍ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയെന്ന് എന്‍ഡിഎയുടെ പ്രഖ്യാപിച്ചിരുന്നു. ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 124 സീറ്റുകളിലും മഹാസഖ്യം 111 സീറ്റുകളിലും മറ്റുള്ളവർ എട്ട് സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. 30 തിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും 100 ൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ് ഇരുമുന്നണികളുടേയും മുന്നേറ്റം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്‍റെ ആരോപണവും ബിജെപി തള്ളി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്ന് ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു. ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ തുടങ്ങിയ പാർട്ടികളാണ് ക്രമക്കേട് ആരോപണവുമായി എത്തിയത്.
വോട്ടണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കവേ പന്ത്രണ്ട് സീറ്റുകളിൽ അട്ടിമറി ശ്രമം നടന്നെന്നാണ് ആര്‍ജെഡി ആരോപണം. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്. മുന്ഗർ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർത്ഥിയുടെ പോസ്റ്റൽ ബാലറ്റ് ക്യാൻസലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിച്ചു.
കോണ്‍ഗ്രസും സമാനമായ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെര.കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് സിപിഐഎം എൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.