ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ ഒരു തർക്കം ഉണ്ടായതായും, അതിനിടയിൽ യഷ്‌രാജ്‌സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
അഹമ്മദാബാദ്: ഗുജറാത്തിൽ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാർ താമസക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വാക്ക് തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ ഒരു തർക്കം ഉണ്ടായതായും, അതിനിടയിൽ യഷ്‌രാജ്‌സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യഷ്‌രാജ്‌സിങ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജേശ്വരി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനിടെ യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ യഷ്‌രാജ്‌സിങ് അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിലേക്ക് പോയി തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നും പൊലീസ് പറഞ്ഞു.
ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിലിന്റെ അനന്തരവനായിരുന്നു യഷ്‌രാജ്‌സിങ്. ദമ്പതിമാരുടെ മരണത്തിൽ കോൺഗ്രസ് വക്താവ് മനീഷ് ദോഷി ദുഃഖം രേഖപ്പെടുത്തി. കുടുംബം മുഴുവൻ ഞെട്ടലിലാണ്. ഇത് വളരെ വേദനാജനകമായ ഒരു സാഹചര്യമാണ്," ദോഷി പറഞ്ഞു. എനിക്ക് യാഷ്‌രാജിനെ വ്യക്തിപരമായി അറിയാമായിരുന്നു., അദ്ദേഹം വളരെ സന്തുഷ്ടനായ വ്യക്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം മാരിടൈം ബോർഡ് പരീക്ഷയിൽ വിജയിച്ച് ജോലിയിൽ പ്രവേശിച്ചത്. യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കവേയായിരുന്നു വിയോഗം- മനീഷ് ദോഷി പറഞ്ഞു.
വിവാഹം കഴിഞ്ഞുള്ള ദിവസങ്ങിൽ ദമ്പതികൾ വളരെ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ ഇരുവരും പദ്ധതിയിട്ടിരുന്നുവെന്നുമാണ് ബന്ധുക്കൾ പറഞ്ഞു. യാഷ്‌രാജിന് തന്റെ റിവോൾവർ ഉപയോഗിച്ച് കളിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും അബദ്ധത്തിൽ വെടിയുതിർന്ന് ഭാര്യ മരണപ്പെട്ടതാകാമെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. ഡോക്ടർമാരുടെ സംഘമെത്തി പരിശോധിച്ചപ്പോൾ തന്നെ രാജേശ്വരിയുടെ മരണം സ്വിരീകരിച്ചു. ഇത് കേട്ട് യാഷ്‍രാജ് മാനസികമായി തകർന്ന് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരുടെയും മൃതതേദങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തോക്കിന്റെ ലൈസൻസ്, 108 കോൾ റെക്കോർഡുകൾ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
