എൻസിഇആർടി എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഇന്ത്യാ-പാക് വിഭജനത്തെക്കുറിച്ചുള്ള ഭാഗം വിവാദമായി. ഗാന്ധിയും കോൺഗ്രസും മുസ്ലിങ്ങളും വിഭജനത്തെ എതിർത്തെങ്കിലും മറ്റ് വഴികളില്ലാതെ അംഗീകരിക്കുകയായിരുന്നുവെന്നാണ് പുതിയ പുസ്തകത്തിൽ പറയുന്നത്

ദില്ലി: എൻസിഇആർടി എട്ടാം ക്ലാസ് പുതിയ പാഠപുസ്തകത്തിൽ ഇന്ത്യാ-പാക് വിഭജനത്തെ കുറിച്ചുള്ള ഭാഗം വിവാദമാകുന്നു. 1947 ലെ ഇന്ത്യാ-പാക് വിഭജനത്തെ മഹാത്മാ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഇന്ത്യയിലെ മുസ്ലിങ്ങളും എതിർത്തിരുന്നെങ്കിലും മറ്റ് വഴികളില്ലാതെ അവസാനം വിഭജനം അംഗീകരിക്കേണ്ടി വന്നുവെന്നാണ് പാഠപുസ്കം പറയുന്നത്. ഇതേ ക്ലാസിലെ പഴയ പാഠപുസ്തകത്തിൽ ഇതേ പാഠഭാഗത്തിൽ മറ്റൊരു വാദമാണ് വിഭജനവുമായി ബന്ധപ്പെട്ട് പരാമർശിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ മൂന്നംഗ കമ്മീഷന് മുന്നിൽ കോൺഗ്രസും മുസ്ലിം ലീഗും സമവായം ഉണ്ടാക്കാത്തതായിരുന്നു വിഭജനത്തിന് കാരണമെന്നായിരുന്നു വിശദീകരിച്ചത്. എന്നാൽ രാജ്യത്തിൻ്റെ മുന്നോട്ട് പോക്കിന് വിഭജനം മാത്രമായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് മുന്നിലുണ്ടായിരുന്ന ഏക വഴിയെന്ന് പഴയ പാഠപുസ്തകത്തിൽ പറഞ്ഞിരുന്നില്ല.

'ഇന്ത്യാസ് ലോംഗ് റോഡ് ടു ഇൻഡിപെൻഡൻസ്' എന്ന അധ്യായത്തിലാണ് പുതിയ മാറ്റമുള്ളത്. 1857 ലെ കലാപത്തിനു ശേഷമുള്ള കാലഘട്ടം, 1947 വരെയുള്ള കാലഘട്ടം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബംഗാൾ വിഭജനം, ഇന്ത്യാ വിഭജനം എന്നിവയാണ് ഈ അധ്യായത്തിൽ വിശദീകരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം കഴിഞ്ഞ വർഷം ജൂലൈയിലാണ് പുറത്തിറങ്ങിയത്.