കേസില്‍ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും. മെയ് 30 ന് നീരവ് മോദി വീണ്ടും കോടതിക്ക് മുൻപാകെ ഹാജരാകണം. 

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്.

കേസില്‍ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും. മേയ് 30 ന് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയ്ക്ക് മുമ്പാകെ നീരവ് മോദി വീണ്ടും ഹാജരാകണം. കഴിഞ്ഞ ഏപ്രില്‍ 26 ന് കോടതി മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. 

കഴിഞ്ഞ മാസമാണ് നീരവ് മോദിയെ ലണ്ടനിൽ വച്ച് സ്കോട്ട്‍ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ മാർച്ച് 19-നാണ് നീരവ് മോദി അറസ്റ്റിലാവുന്നത്. 

കഴിഞ്ഞ മാസം 26-നാണ് നീരവ് മോദിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷ കോടതി തള്ളിയത്. വീണ്ടും വാദം തുടങ്ങിയാൽ നീരവ് കോടതിയിൽ വരില്ലെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 29 ന് ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയത്.