Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ; ദിവസം നിശ്ചയിക്കാന്‍ ജയില്‍ അധികൃതര്‍ കോടതിയിലേക്ക്

ദയാഹർജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാൻ കഴിയൂ. വിനയ് ശര്‍മ്മയും ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കാന്‍ ഇടയില്ലെന്നാണ് സൂചന.

nirbhaya case tihar jail authorities to move court for execution date of convicts
Author
Delhi, First Published Feb 1, 2020, 2:45 PM IST

ദില്ലി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാന്‍ പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്. അതേസമയം, കേസിലെ മൂന്നാമത്തെ കുറ്റവാളി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി.

വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി ഇന്ന് രാവിലെ രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദയാഹർജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാൻ കഴിയൂ. വിനയ് ശര്‍മ്മയും ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കാന്‍ ഇടയില്ലെന്നാണ് സൂചന.

പ്രതികളുടെ വധശിക്ഷയ്ക്ക് ദില്ലി പട്യാല ഹൗസ് കോടതി ഇന്നലെ സ്റ്റേ അനുവദിച്ചിരുന്നു. വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന വിനയ് ശര്‍മ്മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ദില്ലി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. 

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം നിരസിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ പവന്‍ ഗുപ്തയ്ക്ക് അവസരമുണ്ട്. 

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരമായ ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Follow Us:
Download App:
  • android
  • ios