നിർമ്മല സീതാരാമൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പിഐബി സ്ഥിരീകരിച്ചു. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ദില്ലി: പ്രാരംഭ നിക്ഷേപമായി 22,000 രൂപ നടത്തിയാൽ പ്രതിമാസം 30 ലക്ഷം രൂപ വരുമാനം നേടാമെന്ന അവകാശവാദത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്ട് ചെക്ക്. ഫേസ്ബുക്കിൽ സ്പോൺസേർഡ് പരസ്യമായാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. നിർമ്മല സീതാരാമൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പിഐബി സ്ഥിരീകരിച്ചു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോ കേന്ദ്ര സർക്കാരോ ഇത്തരം യാതൊരുവിധ നിക്ഷേപ പദ്ധതികളും പ്ലാറ്റ്‌ഫോമുകളും പ്രഖ്യാപിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വിഡിയോകൾ, പ്രമുഖരുടെ പേരിലുള്ള വ്യാജ പ്രചാരണങ്ങൾ, വൻ തുക ലാഭം വാഗ്ദാനം ചെയ്യൽ എന്നിവയിലൂടെ ആളുകളെ സാമ്പത്തിക തട്ടിപ്പുകളിൽ കുടുക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും. പണം നിക്ഷേപിക്കുന്നതിനോ വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കുന്നതിനോ മുൻപ് ഔദ്യോഗിക സ്രോതസ്സുകൾ വഴി വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


