രാഹുൽ ഗാന്ധിയെ കൺവീനർ സ്ഥാനത്ത് നിർദേശിച്ച് നിതീഷ്കുമാർ; താത്പര്യമില്ല, ജോഡോ യാത്രയുടെ തിരക്കിലെന്ന് രാഹുൽ
അതേസമയം എല്ലാ കക്ഷികളും അംഗീകരിച്ചെങ്കിൽ മാത്രമേ പദവി ഏറ്റെടുക്കുകയുള്ളൂവെന്നാണ് നിതീഷ്കുമാറിന്റെ നിലപാട്.
![Nitish Kumar suggested Rahul Gandhi convener Rahul says not interested sts Nitish Kumar suggested Rahul Gandhi convener Rahul says not interested sts](https://static-ai.asianetnews.com/images/01hm2zxjymcq2t3ppvfehkk0x7/mixcollage-14-jan-2024-08-52-am-8006_363x203xt.jpg)
ദില്ലി: ഇന്ത്യ സഖ്യത്തിന്റെ കൺവീനർ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ നിർദേശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെയും തൽസ്ഥാനത്തേക്ക് നിർദശിച്ചെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ലാലുവും ഒഴിഞ്ഞു മാറിയെന്നാണ് സൂചന. അതേസമയം എല്ലാ കക്ഷികളും അംഗീകരിച്ചെങ്കിൽ മാത്രമേ പദവി ഏറ്റെടുക്കുകയുള്ളൂവെന്നാണ് നിതീഷ്കുമാറിന്റെ നിലപാട്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക . രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.