Asianet News MalayalamAsianet News Malayalam

യുപിഎ ഭരണകാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയോ? വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്രം

ജമ്മു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് പ്രതിരോധ മന്ത്രാലയത്തില്‍ വിവാരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് യുപിഎ ഭരണകാലത്ത് നടത്തിയ മിന്നലാക്രമണങ്ങളുടെ ഒരുവിവരങ്ങളും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചത്

no details about surgical strikes in upa regime rti reply
Author
Delhi, First Published May 7, 2019, 4:28 PM IST

ദില്ലി: യുപിഎ ഭരണകാലത്ത് നടത്തിയന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ട മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ദില്ലിയിൽ വച്ച നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയുണ്ടെന്ന് പറഞ്ഞത്.

2008 ജൂൺ 19-ന് ജമ്മു കശമീരിലെ പൂഞ്ചിലെ ഭട്ടൽ മേഖലകളിലാണ് സൈന്യം ആദ്യമായി മിന്നലാക്രമണം നടത്തിയത്. 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തീയ്യതികളിൽ ഖേലിലെ നീലം തടാകത്തിനടുത്ത് വച്ചാണ് രണ്ടാമത്തെ മിന്നലാക്രമണം നടത്തിയത്.

2013 ജനുവരി ആറിന് സവാൻ പത്ര ചെക്ക് പോസ്റ്റിൽ മൂന്നും ജൂലൈ 27, 28 തീയ്യതികളിൽ നാസിപൂരിൽ നാലും ആ​ഗസ്റ്റ് ആറിന് നീലം വാലിയിൽ അഞ്ചും മിന്നലാക്രമണങ്ങൾ നടത്തി. 2014 ജനുവരി 14-നാണ് ആറാമത്തെ മിന്നലാക്രമണം നടത്തിയതെന്നും ശുക്ല പറഞ്ഞു.

എന്നാല്‍, കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട്‌ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞാണ് മോദി ഇതിനെ പരിഹസിച്ചത്. പിന്നീട്, മോദി ഭരണകാലത്തിന് മുന്‍പും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു.

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡിഎസ് ഹൂഡ. പക്ഷേ, കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗാസിയാബാദിലെ ബിജെപി സ്ഥാനാർത്ഥിയുമായ വി കെ സിംഗ് പറഞ്ഞു. ഇതോടെ മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദം പുകഞ്ഞു.

എന്നാല്‍, ഇപ്പോള്‍ യുപിഎ ഭരണകാലത്ത് നടന്ന മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജമ്മു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് പ്രതിരോധ മന്ത്രാലയത്തില്‍ വിവാരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് യുപിഎ ഭരണകാലത്ത് നടത്തിയ മിന്നലാക്രമണങ്ങളുടെ ഒരുവിവരങ്ങളും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചത്.  

2004 മുതല്‍ 2014 വരെ നടന്ന മിന്നലാക്രമണങ്ങളുടെ വിവരങ്ങളാണ് രോഹിത് ചൗധരി ചോദിച്ചത്. എന്നാല്‍ , 2016 സെപ്റ്റംബര്‍ 29ന് സെെന്യം നടത്തിയ മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമെന്ന് ഡിജിഎംഒ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2018ലാണ് രോഹിത് ഈ വിവാരാകാശ അപേക്ഷ സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് കള്ളം പറയുകയാണെന്നും യുപിഎ കാലത്ത് മിന്നലാക്രമണങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും രോഹിത് ഇന്ത്യ ടുഡേയോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios