പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലെത്തിയ വ്യോമസേന വിങ് കമാന്‍ഡറുടെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായി. അഭിനന്ദന്‍റെ ശരീരത്തില്‍ സ്കാനിൽ രഹസ്യം ചോർത്തുന്ന ഉപകരണെമൊന്നും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. 

ദില്ലി: പാക് കസ്റ്റഡിയില്‍ നിന്ന് ഇന്ത്യയിലെത്തിയ വ്യോമസേന വിങ് കമാന്‍ഡറുടെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായി. അഭിനന്ദന്‍റെ ശരീരത്തില്‍ സ്കാനിൽ രഹസ്യം ചോർത്തുന്ന ഉപകരണെമൊന്നും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. പാകിസ്ഥാനി ആശുപത്രിയിൽ ആൻറിബയോട്ടിക് എന്ന പേരിൽ മറ്റൊന്നും കുത്തിവച്ചില്ല എന്ന് ഉറപ്പിക്കാനുള്ള ടോക്സിക്കോളജി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

അഭിനന്ദൻ ദില്ലിയിലെ വ്യോമസേന ആശുപത്രിയിലാണ് പരിശോധനകള്‍ നടന്നത്. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം പരിശോധനകള്‍. അതിന് ശേഷം എംആർഐ സ്കാൻ തുടങ്ങിയവയാണത്. ഇവയെല്ലാം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.

'അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്' എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും അഭിനന്ദന് ലഭിക്കും. ഇതാവും അടുത്ത നടപടി. പാക് കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ടെന്ന് അഭിനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കൗണ്‍സിലിങ് അടക്കമുള്ള ചികിത്സകളും നല്‍കും.

മുമ്പ് കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ തടവിലാക്കിയ നചികേതയ്ക്കും ഒരു മാനസിക, ശാരീരിക കൗൺസിലിംഗും ചികിത്സയും നൽകിയിരുന്നു. അതിന് ശേഷം നചികേത സർവീസിലേക്ക് സജീവമായി തിരിച്ചുവന്നു. അത് പോലെ ഒരു ചികിത്സ അഭിനന്ദനും നൽകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടക്കാട്ടുന്നു. 

പാക്കിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടെയാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്ന് പാക് അധീന കശ്മീരില്‍ വീണത്. തുടര്‍ന്ന് പാക് കസ്റ്റഡിയിലായ അദ്ദേഹത്തെ രണ്ടാം ദിവസത്തിനി് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമറി. ആദ്യം അമൃത്സറിലും തുടര്‍ന്ന് ദില്ലിയിലും പരിശോധനകള്‍ നടത്തിയ അഭിനന്ദന്‍റെ ചികിത്സ ഇപ്പോള്‍ ദില്ലിയില്‍ തുടരുകയാണ്. ചികിത്സകള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി അഭിനന്ദന് വീണ്ടും വിമാനം പറത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യം.