രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ത്തിലേക്ക്, ദില്ലിയിൽ രോഗമുക്തി നേടുന്നവർ കുറവ്
ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ദില്ലിയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ലേക്ക്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ലഭ്യമായ ഔദ്യോഗിക കണക്ക് അനുസരിച്ച് 8477 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ലോക്ക് ഡൗൺ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വർധിച്ചത്.
മഹാരാഷ്ട്രയിൽ ഇന്ന് 134 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോഗികളാണുള്ളത്. ഇന്ന് 96 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശിൽ 562, ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം.
പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേർ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയതും.
208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ദില്ലിയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോഗം ഭേദമായത്.