Asianet News MalayalamAsianet News Malayalam

വസ്തു വിറ്റപ്പോൾ മതം മറച്ചുവെച്ചതിന് ഗുജറാത്തിൽ ഒരാൾക്കെതിരെ കേസ്

വീട്ടുടമയുടെ അതേ സൊസൈറ്റിയിൽ താമസിക്കുന്ന മനീഷ് മൽഹോത്ര എന്ന ഒരു വീട്ടുടമ നൽകിയ പരാതിയിന്മേലാണ്  പൊലീസ് കേസെടുത്തത്. 

One booked for hiding religion while selling his plot in Gujarat
Author
Vadodara, First Published Sep 2, 2020, 3:30 PM IST

വഡോദര :  ഡിസ്റ്റ‌ര്‍‌ബ്‌ഡ് ഏരിയാസ് ആക്റ്റ് ( Gujarat Prohibition of Transfer of Immovable Property and Provision for Protection of Tenants from Eviction from Premises in Disturbed Areas Act, 1991) -ലെ വകുപ്പുകൾ ചുമത്തി ഗുജറാത്തിലെ വഡോദരയിൽ ഒരാൾ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിൽ 1991 തൊട്ടു നിലവിലുള്ള ഈ നിയമം പ്രകാരം, ജില്ലാ കളക്ടറുടെ അനുമതി കൂടാതെ സ്വന്തം വസ്തുവകകളും, ഭൂമിയും മറ്റും, അന്യമതസ്ഥർക്ക് വിൽക്കുന്നത് നിയമവിരുദ്ധമാണ്. സ്വന്തം പേരിലുള്ള വസ്തു, രേഖകളിൽ കൃത്രിമം കാണിച്ച്, അന്യമതസ്ഥനായ ഒരു വ്യക്തിക്ക് വില്പന നടത്തി എന്നതാണ് ഇയാളിൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. 

ജെപി റോഡ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എഫ്‌ഐആർ പ്രകാരം, പാഴ്സി മതവിശ്വാസിയായ ഫിറോസ് കോൺട്രാക്ടർ എന്ന വ്യക്തി, തന്റെ മതസ്വത്വം മറച്ചു പിടിച്ചുകൊണ്ട്, വ്യാജരേഖ ചമച്ച്, വസ്‌ന റോഡിലെ സമർപ്പൺ സൊസൈറ്റിയിലുള്ള തന്റെ പ്ലോട്ട്, ഇസ്ലാം മതത്തിൽ പെട്ട ഫിറോസ് പട്ടേൽ, അമ്മ ഹനീഫ, സഹോദരൻ സബീർ പട്ടേൽ എന്നിവർക്ക് വിറ്റു. വീട്ടുടമയുടെ അതേ സൊസൈറ്റിയിൽ താമസിക്കുന്ന മനീഷ് മൽഹോത്ര എന്ന ഒരു വീട്ടുടമ നൽകിയ പരാതിയിന്മേലാണ്, മേല്പറഞ്ഞ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. ജില്ലാ ഭരണകൂടത്തിൽ നിന്ന് വില്പനാനുമതി നേടിയ സമയത്ത് താൻ പാഴ്സി ആണെന്നും, വാങ്ങുന്ന ആൾ ഒരു മുസ്ലിം ആണെന്നുമുള്ള കാര്യം ഫിറോസ് കോൺട്രാക്ടർ വെളിപ്പെടുത്തിയിരുന്നില്ല എന്ന കാര്യം മനീഷ് മൽഹോത്ര പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് അവരെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. തന്നെപ്പോലെ ഒരു പാർസിയാണ് ഫിറോസ് പട്ടേലും എന്ന ധാരണ സൊസൈറ്റിയിൽ നിലനിർത്തിയാണ് ഈ സ്ഥലമിടപാട് പൂർത്തിയാക്കിയത് എന്നും, അത് നിലവിലുള്ള നിയമത്തിനു വിരുദ്ധമാണ് എന്നും പരാതിക്കാരൻ ആരോപിക്കുന്നു. 

ആരെയും അറിയിക്കാതെ വളരെ രഹസ്യമായിട്ടാണ് ഈ ഇടപാട് നടത്തപ്പെട്ടത് എന്നും, അതിൽ ഫിറോസ് പട്ടേൽ വീടുകെട്ടാൻ തുടങ്ങിയപ്പോഴാണ് സൊസൈറ്റി പോലും വില്പനയെക്കുറിച്ച് അറിഞ്ഞത് എന്നും മനീഷ് മൽഹോത്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിവരം അറിഞ്ഞ പാടെ നിർമാണം തടഞ്ഞ്, സൊസൈറ്റിയുടെ ഗേറ്റ് അടച്ചുപൂട്ടി, അവർ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതിപ്പെടുകയാണ് ഉണ്ടായത്. കുറ്റാരോപിതനെതിരെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അറസ്റ്റു ചെയ്യാൻ വേണ്ട തെളിവുകൾ കിട്ടിയാൽ ഉടനടി അറസ്റ്റുണ്ടാകും എന്നും പൊലീസ് പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios