ഔദ്യോ​ഗിക വസതിയിലെ മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിന് ശേഷമാണ് എംപിയെ അറസ്റ്റു ചെയ്ത് കൊണ്ടുപോയത്. പാർട്ടി പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്. 

ദില്ലി: ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിങ് എംപിയുടെ വീട് സന്ദർശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കുടുംബത്തിനൊപ്പമാണ് കെജ്രിവാൾ എംപിയുടെ വീട്ടിലെത്തിയത്. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം കുടുംബത്തെ സമാധാനിപ്പിക്കാനെത്തുകയായിരുന്നു. ഔദ്യോ​ഗിക വസതിയിലെ മണിക്കൂറുകൾ നീണ്ടുനിന്ന റെയ്ഡിന് ശേഷമാണ് എംപിയെ അറസ്റ്റു ചെയ്ത് കൊണ്ടുപോയത്. പാർട്ടി പ്രവർത്തകരുടെ വലിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്. 

മോദി അടിമുടി അഴിമതിക്കാരനാണെന്ന് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മോദി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ്. ആയിരക്കണക്കിന് പരിശോധനകൾ നടത്തിയിട്ടും ഒരുരൂപപോലും കണ്ടെത്തിയില്ലെന്നും കെജ്രിവാൾ പറഞ്ഞു. ദില്ലി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ സഞ്ജയ് സിങ് എംപിയെ അറസ്റ്റ് ചെയ്തത്. പത്തു മണിക്കൂർ റെയ്ഡിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്ത എ എ പി നേതാവായിരിക്കുകയാണ് സഞ്ജയ് സിങ്. എഎപി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് എംപിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 

എഎപി നേതാവിന്റെ അറസ്റ്റിൽ വലിയ പ്രതിഷേധമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് സഞ്ജയ് സിങിന്റെ വീടിന് മുന്നിൽ ദില്ലി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇഡിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. അതിനിടെ വീടിന് മുന്നിൽ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. ഇതിനെ തുടർന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിൽ എടുത്തു നീക്കി. 

ദില്ലി മദ്യനയക്കേസ്: സഞ്ജയ് സിങ് എംപി അറസ്റ്റിൽ, ഇഡിയെ തടഞ്ഞ് എഎപി പ്രവർത്തകർ; നാടകീയ രം​ഗങ്ങൾ

അതിനിടെ, സഞ്ജയ് സിങ് പുറത്തുവന്നു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിന് മുമ്പ് മുദ്രാവാക്യം വിളിച്ചു. പ്രവർത്തകർ സഞ്ജയ് സിംഗിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞെങ്കിലും പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. അതേസമയം, മോദിയുടെ വേട്ടയാടൽ തെരഞ്ഞെടുപ്പ് പരാജയം ഭയന്നാണെന്ന് എഎപി പ്രതികരിച്ചു. ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സോം നാഥ് ഭാരതി പറഞ്ഞു. ഞങ്ങൾ പോരാട്ടം തുടരും. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ആണെന്നും സോം നാഥ് ഭാരതി എഷ്യാനേറ്റ് ന്യൂസിനോട് പ്രതികരിച്ചു. പോലീസ് അതിക്രമമാണ് നടക്കുന്നത്. എംപിയുടെ വീടിന് അകത്തു കയറി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തുവെന്ന് എഎപി പ്രവർത്തകർ പറയുന്നു. 

https://www.youtube.com/watch?v=Ko18SgceYX8