ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
കേസിൽ തീര്‍പ്പുണ്ടാകുന്നതുവരെ ചിദംബരത്തിന് അറസ്റ്റിൽ നിന്നുള്ള പരിരക്ഷ തുടരും. എൻഫോഴ്സ്മെന്‍റ് കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
ദില്ലി: ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ പി. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദമാണ് തുടരുക.
ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. ഇത് വിദേശരാജ്യങ്ങളിൽ നിന്ന് ഔദ്യോഗികമായി കിട്ടിയ തെളിവുകളാണ്. കുറ്റപത്രം നൽകുന്നതിന് മുമ്പ് ഈ തെളിവുകൾ പ്രതിക്ക് കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിലെ തെളിവുകൾ വേണമെന്ന് ചിദംബരത്തിന്‍റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.
കുറ്റപത്രം നൽകുന്നതിന് മുമ്പ് ആ തെളിവുകൾ പ്രതിക്ക് നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത വ്യക്തമാക്കിയിരുന്നു. ഇന്ന് 11.30 നാണ് വാദം പുനരാരംഭിക്കുക.
കേസിൽ തീര്‍പ്പുണ്ടാകുന്നതുവരെ ചിദംബരത്തിന് അറസ്റ്റിൽ നിന്നുള്ള പരിരക്ഷ തുടരും. എൻഫോഴ്സ്മെന്‍റ് കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.