ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി; 14 ദിവസം കൂടി തിഹാർ ജയിലിൽ
- ഐഎൻഎക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരം തിഹാർ ജയിലിൽ കഴിയുന്നത്
- പാർലമെൻറിൽ യൂറോപ്യൻ എംപിമാരെ ബിജെപിക്കായി സംസാരിക്കാൻ ക്ഷണിച്ചേക്കുമെന്ന് വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ചിദംബരം പരിഹസിച്ചു
ദില്ലി: മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്.
ഐഎൻഎക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരം ജയിലിലുള്ളത്. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ചിദംബരത്തിന് സുപ്രീം കോടതി ഒക്ടോബർ 22 ന് ജാമ്യം അനുവദിച്ചിരുന്നു.
ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന സിബിഐ വാദം കോടതി തള്ളുകയായിരുന്നു. നേരത്തെ കേസിൽ മുൻകൂർ ജാമ്യത്തിന് ചിദംബരം കോടതിയെ സമീപിച്ചപ്പോൾ ചിദംബരം പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും സിബിഐ വാദിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 5ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റി. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.
വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി അന്വേഷണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്.