രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വർധിക്കുന്നു; അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജ്
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും വിമർശിക്കാൻ കഴിയുമായിരുന്നു. അത് നിങ്ങൾ നല്ല രീതിയിൽ ചെയ്തു. പക്ഷേ മോദി സർക്കാരിനെ വിമർശിക്കാൻ രാജ്യത്ത് പലർക്കും ആത്മവിശ്വാസമില്ല.
മുംബൈ: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വർധിക്കുകയാണെന്നും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നതായും വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ദ ഇക്കണോമിക് ടൈംസിന്റെ പുരസ്കാരച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിലിരിക്കവെയാണ് രാഹുൽ ബജാജിന്റെ വിമർശനം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരെവേണമെങ്കിലും വിമർശിക്കാൻ കഴിയുമായിരുന്നു. അത് നിങ്ങൾ നല്ല രീതിയിൽ ചെയ്തു. പക്ഷേ മോദി സർക്കാരിനെ വിമർശിക്കാൻ രാജ്യത്ത് പലർക്കും ആത്മവിശ്വാസമില്ല. വിമര്‍ശനങ്ങളെ ശരിയായ രീതിയിൽ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും രാഹുൽ ബജാജ് പറഞ്ഞു.
ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത്ഷാ ഇതിനു മറുപടിയായി അതേ വേദിയില്‍ പറഞ്ഞത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ ദേശഭക്തന് എന്നു വിളിച്ച ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെക്കുറിച്ചും രാഹുല്‍ ബജാജ് പരാമര്‍ശിച്ചു. ആരാണു ഗാന്ധിയെ വെടിവെച്ചതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? എനിക്കറിയില്ല.’- അദ്ദേഹം പറഞ്ഞു. പുരസ്കാര ചടങ്ങിൽ അമിത്ഷായെ കൂടാതെ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയവരും പങ്കെടുത്തു.