ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന്‍ എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി.

ദില്ലി: പിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നൽകി. പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടി നൽകിയിരിക്കുകയാണ് കോടതി.

ഇപിഎഫ് പെൻഷൻ ചട്ടങ്ങളിൽ 2014 ലാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. പെൻഷൻ കണക്കാക്കുന്ന പരമാവധി ശമ്പളപരിധി 6500 ൽ നിന്ന് 15000 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ ഇതിന് മുകളിൽ ശമ്പളം വാങ്ങുന്ന പുതിയ അംഗങ്ങൾക്ക് പെൻഷൻ സ്കീമിൽ ചേരാൻ കഴിയില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. നിലവിലുള്ള അംഗങ്ങൾക്ക് ഉയർന്ന ശമ്പളത്തിന് അനുസരിച്ച് കൂടുതൽ വിഹിതം നൽകുന്നതിന് അന്ന് ആറ് മാസത്തെ, സവാകാശവും നൽകിയിരുന്നു. സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ഭാഗികമായി സുപ്രീംകോടതി ഇന്ന് ശരിവെച്ചു. എന്നാൽ 15000 ന് മുകളിൽ ശമ്പളം ഉള്ളവർക്ക് 2014 സെപ്തംബർ ഒന്നിന് ശേഷം പദ്ധതിയിൽ ചേരാനാകില്ലെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. നിലവിലുള്ള എല്ലാ ഇപിഎഫ് അംഗങ്ങൾക്കും പെൻഷൻ പദ്ധതിയിൽ ചേരാൻ നാല് മാസത്തെ സമയം കോടതി അനുവദിച്ചു. എന്നാൽ വിരമിച്ച അംഗങ്ങൾക്ക് ഇത് ബാധകമാകില്ല. 15000 ന് മുകളിൽ ശമ്പളമുണ്ടെങ്കിൽ 1.16 ശതമാനം വിഹിതം ജീവനക്കാർ തന്നെ നൽകണമെന്ന വ്യവസ്ഥയും കോടത റദ്ദ് ചെയ്തു. 

റദ്ദാക്കിയ ഉത്തരവ് ആറ് മാസത്തേക്ക് മരവിപ്പിച്ചു കൊണ്ട് അധിക ഫണ്ട് കണ്ടെത്താനുള്ള സവകാശം സർക്കാരിന് നൽകി. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി ശമ്പളമായിരിക്കും പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുക എന്ന സർക്കാർ വ്യവസ്ഥ കോടതി അംഗീകരിച്ചു. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിൻറെ ശരാശരിയായിരുന്നു. നിലവിലെ ഇപിഎഫ് അംഗങ്ങൾക്ക് ആശ്വാസിക്കാവുന്ന ചില തീരുമാനങ്ങളുണ്ടെങ്കിലും ഉയർന്ന ശമ്പളത്തിന് അനുസരിച്ച് ഉയർന്ന പെൻഷൻ കിട്ടുന്നതിലേക്ക് സുപ്രീം കോടതിയുടെ ഈ വിധി സഹായിക്കില്ലെന്നാണ് വിലയിരുത്തൽ. നേരത്തെ കേരളാ ഹൈക്കോടതി ഭരണഘടന വിരുദ്ധമെന്ന് വിധിച്ച് ഭേദഗതി എന്നാൽ ഭാഗികമായെങ്കിലും സുപ്രീംകോടതി ശരിവെച്ചത് കേന്ദ്ര സർക്കാരിനും ആശ്വാസം.