ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ അനുമതിക്ക് അപേക്ഷിച്ചിട്ടില്ല
ഈ അമേരിക്കൻ മരുന്ന് കമ്പനികൾ ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ആണ് വിവരം പുറത്തു വിട്ടത്.
ദില്ലി: ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾ അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഈ അമേരിക്കൻ മരുന്ന് കമ്പനികൾ ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി ആണ് വിവരം പുറത്തു വിട്ടത്.
ഫൈസറിനോട് അപേക്ഷ നൽകാൻ ഡിസിജിഐ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. ഇരു കമ്പനികളും ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ തയാറാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊവിഡ് വാക്സിനേഷൻ പദ്ധതി രാജ്യത്ത് പുരോഗമിക്കുകയാണ്. ഇത് വരെ 39,13,40,491 ഡോസ് വാക്സീൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സ്ഥിതിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിദിന കണക്ക് നാൽപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുന്നത്. 581 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
4,32,041 പേരാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സിയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,01,43,850 പേർ ഇത് വരെ രോഗമുക്തി നേടി. സർക്കാർ കണക്കനുസരിച്ച് 4,11,989 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona