വാഗാ അതിര്‍ത്തിയില്‍ എത്തുന്ന മകനെ സ്വീകരിക്കാനായി പുറപ്പെട്ട മാതാപിതാക്കള്‍ക്കാണ് വിമാനത്തിനുള്ളില്‍ ഊഷ്മള സ്വീകരണം ലഭിച്ചത്. മുന്‍ എയര്‍മാര്‍ഷല്‍  എസ് വര്‍ധമാനും ഭാര്യ ശോഭ വര്‍ധമാനും നിറഞ്ഞ കയ്യടികള്‍ക്ക് ഇടയിലൂടെയാണ് ദില്ലി വിമാനത്താവളത്തില്‍ എത്തിയത്

ദില്ലി: വിങ് കമാൻഡർ അഭിനന്ദ് വര്‍ധമാന്റെ മാതാപിതാക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ വന്‍ വരവേല്‍പ്. വാഗാ അതിര്‍ത്തിയില്‍ എത്തുന്ന മകനെ സ്വീകരിക്കാനായി പുറപ്പെട്ട മാതാപിതാക്കള്‍ക്കാണ് വിമാനത്തിനുള്ളില്‍ ഊഷ്മള സ്വീകരണം ലഭിച്ചത്. മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ധമാനും ഭാര്യ ശോഭ വര്‍ധമാനും നിറഞ്ഞ കയ്യടികള്‍ക്ക് ഇടയിലൂടെയാണ് ദില്ലി വിമാനത്താവളത്തില്‍ എത്തിയത്. 

എഴുന്നേറ്റ് നിന്ന് ആശംസകള്‍ അറിയിച്ചും കരഘോഷം മുഴക്കിയും അഭിനന്ദിന്റെ മാതാപിതാക്കളെ വിമാനത്തിനുള്ളില്‍ നിന്ന് യാത്രയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാക് സൈന്യത്തിന്റെ പിടിയില്‍ മനസാന്നിധ്യം ചോരാതെയുള്ള അഭിനന്ദിന്റെ മറുപടികള്‍ രാജ്യത്തിന് ഏറെ അഭിമാനകരമായിരുന്നു. അര്‍ധരാത്രിയോടെയാണ് ഇവര്‍ സഞ്ചരിച്ച വിമാനം ദില്ലിയിലെത്തിയത്. മകന്‍ പാകിസ്ഥാന്‍ പിടിയിലായിരുന്ന അവസ്ഥയില്‍ ഏറെ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ സമർചിത്തതയോടെ നിന്ന കുടുംബം മകന്റെ തിരിച്ച് വരവിനായി പ്രയത്നിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നേരത്തെ കൃതജ്ഞത രേഖപ്പെടുത്തിയിരുന്നു.

അഭിനന്ദന്‍റേതെന്ന പേരില്‍ വീഡിയോകള്‍ പുറത്തു വന്നപ്പോഴും കുടുംബം ഏറെ ധീരമായാണ് അവയെ നേരിട്ടിരുന്നത്. മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് വീഡിയോകളെ കുറിച്ച് പിതാവും മുന്‍ എയര്‍മാര്‍ഷലുമായ എസ് വര്‍ധമാന്‍ പറഞ്ഞത്.

വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. ഉച്ചയോടെയാകും വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ കൈമാറുന്നത്. ഇന്നലെയാണ് അഭിനന്ദിനെ വിട്ടയ്ക്കാനുള്ള തീരുമാനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്.