ദില്ലിയിലെ കൊവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി പരീക്ഷണം ഉടൻ; മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ
കൊവിഡ് 19 ബാധയിൽ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി.
ദില്ലി: കൊവിഡ് 19 രോഗികളിൽ പ്ലാസ്മ തെറാപ്പി നടത്താൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചു. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ പരീക്ഷണം ആരംഭിക്കുമെന്നും ഇത് വിജയിക്കുകയാണെങ്കിൽ ആരോഗ്യനില ഗുരുതരമായ രോഗികളെ രക്ഷിക്കാൻ സാധിക്കുമെന്നും കെജ്‍രിവാൾ വ്യക്തമാക്കി. വീഡിയോ കോളിൽ സംസാരിക്കവേയാണ് കെജ്‍രിവാൾ ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 ബാധയിൽ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. രോഗം ബാധിച്ചവരിൽ ഈ ആന്റിബോഡി നൽകിയാൽ അവരുടെ പ്രതിരോധ ശക്തി വർദ്ധിക്കുകയും രോഗി സുഖപ്പെടുകയും ചെയ്യും.
ഗുരുതര രോഗികളിലും വെന്റിലേറ്റർ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തൊറാപ്പി നടത്തുക. കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങള്‍ പ്ലാസ്മ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ദില്ലിയിൽ 1500 ലധികം പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 33 പേർ മരിച്ചു. നിരവധി ആളുകൾ ആശുപത്രികളിൽ സുഖം പ്രാപിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ 15 ലക്ഷം ആളുകളാണ് റേഷൻകാർഡ് ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ നൽകിയിരിക്കുന്നത്. പാവപ്പെട്ടവർക്കും പട്ടിണി അനുഭവിക്കുന്നവർക്കും ഭക്ഷണവും താമസവും ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ കാർഡുകളും ഉടനടി നൽകും. സർക്കാരിന്റെ പദ്ധതികളെപ്പറ്റി അറിയാത്തവരിലേക്ക് അവ എത്തിക്കാൻ സാധാരണക്കാരും മാധ്യമങ്ങളും സഹകരിക്കണമെന്നും കെജ്‍രിവാൾ അഭ്യർത്ഥിച്ചു.