പച്ച നിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
പാക്കിസ്ഥാനിലെ മുസ്ലിം ലീഗിന്‍റെ പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
ദില്ലി: പാക്കിസ്ഥാനിലെ മുസ്ലിം ലീഗിന്‍റെ പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
യുപിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം.
ഇത്തരം പതാകകൾ ഉയർത്തുന്നത് ഇസ്ലാം വരുദ്ധമാണെന്നും റിസ്‌വി വാദിക്കുന്നു. 1906 സ്ഥാപിതമായ മുസ്ലിം ലീഗിന്‍റെ പതാകയാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്നത്. ഇത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമുമായോ സാമുദായിക ആചാരങ്ങളുമായോ പതാകയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഹര്‍ജക്കാരന്‍ വാദിക്കുന്നു.