Asianet News MalayalamAsianet News Malayalam

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിന് എതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി കലാപം പാർലമെന്‍റിനെ ഇന്നലെ പ്രക്ഷുബ്‍ധമാക്കിയതാണ്. കലാപദിനങ്ങളിൽ അർദ്ധരാത്രി കേസ് പരിഗണിച്ചപ്പോൾ ബിജെപി നേതാക്കൾക്ക് എതിരെ കേസെടുക്കാത്തതെന്ത് എന്ന രൂക്ഷവിമർശനമാണ് ദില്ലി പൊലീസിനെതിരെ ദില്ലി ഹൈക്കോടതി ഉയർത്തിയത്.

pleas against the hate speech of bjp leaders today in supreme court
Author
New Delhi, First Published Mar 4, 2020, 7:20 AM IST

ദില്ലി: ദില്ലിയിലെ കലാപത്തിന് വഴിമരുന്നിട്ട ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യപ്രവർത്തകനായ ഹര്‍ഷ മന്ദര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക.

കലാപത്തിന്‍റെ ഇരകളും ബിജെപി നേതാക്കൾക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയിട്ടുണ്ട്. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ജാഫ്രാബാദിന് തൊട്ടടുത്ത്, സമരവേദിക്ക് കിലോമീറ്ററുകൾക്ക് അകലെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായി എന്ന് വ്യാപകമായ ആരോപണമുയർന്നതാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മടങ്ങിപ്പോകുന്നത് വരെ ബിജെപി പ്രവർത്തകർ ക്ഷമിക്കുമെന്നും അത് കഴിഞ്ഞാൽ പിന്നെ എന്ത് വേണമെന്ന് ഞങ്ങൾക്കറിയാമെന്നുമാണ് ഭീഷണി സ്വരത്തിൽ ദില്ലി ഡിസിപി അടക്കം നിൽക്കുമ്പോൾ കപിൽ മിശ്ര പ്രസംഗിച്ചത്. 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി നേതാവ് പർവേഷ് വർമയും നടത്തിയ പരിപാടികളിൽ 'ഗോലി മാരോ' മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ എന്നർത്ഥം വരുന്ന 'ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ' എന്ന പ്രകോപനമുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമായി ബിജെപി നേതാക്കൾ കളംനിറഞ്ഞത് ദില്ലിയിൽ വർഗീയ ചേരിതിരിവിന് കാരണമായിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ഇവർക്ക് എതിരെ കേസെടുക്കുന്നതിൽ തീരുമാനം എടുക്കാൻ ഏപ്രിൽ 13- വരെ ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതി സമയം നീട്ടി നൽകിയിരുന്നു. ദില്ലി കലാപം നടന്ന ദിവസം അർദ്ധരാത്രി വീട്ടിൽ വച്ച് അടിയന്തരമായി കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ റാവുവിനെ സ്ഥലം മാറ്റിയ ശേഷം, ചീഫ് ജസ്റ്റിസ് തന്നെ കേസ് ഏറ്റെടുത്തിരുന്നു. ഇതിന് ശേഷം, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ ദില്ലി പൊലീസിന് സമയം നീട്ടി നൽകിയത്. 

കലാപം നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios