രാജ്യത്തെ ഓക്സിജൻ ലഭ്യത വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദില്ലി: രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരോട് ആരാഞ്ഞു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ഓക്സിജൻ പ്ലാന്റുകൾ എത്രയും വേഗം സ്ഥാപിക്കണമെന്നും, അതേ വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് യോഗത്തിൽ നിർദേശിച്ചു. ഇത് പ്രവർത്തനം ആരംഭിച്ചാൽ, നാല് ലക്ഷം ഓക്സിജൻ ബെഡുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ പ്ലാന്റുകൾ കഴിയുന്നതും വേഗം സ്ഥാപിക്കണം. ഇതിനായി സംസ്ഥാന ഗവൺമെന്റുകളുമായി ചേർന്ന് പ്രവർത്തിക്കണം. പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ എല്ലാ ജില്ലകളിലും വിദഗ്ധരെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരിശീലനപാഠം തയ്യാറാക്കിയതായും, 8000 പേർക്ക് പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാന്റിന്റെ പ്രവർത്തനവും പ്രകടനവും നരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനായി സംവിധാനം എല്ലാ പ്ലാന്റുകളിലും ഒരുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തൽ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona