ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി 'നിശ്ചയിച്ചുവെന്ന്' ബിജെപി നേതാവ്
ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ നാട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്താവന നടത്തിയത്.
ലക്നോ: ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചതായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. വെള്ളിയാഴ്ചയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന.
രാമക്ഷേത്ര നിർമാണം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയുടെ കാര്യത്തിലെന്നപോലെ യുദ്ധത്തിനുള്ള തീയതിയും മോദി തീരുമാനിച്ചു കഴിഞ്ഞതായാണ് സ്വതന്ത്ര ദേവിന്റെ അവകാശവാദം. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദമായത്.
ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ നാട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്താവന നടത്തിയത്. സമാജ്വാദി, ബിഎസ്പി പ്രവർത്തകർ ഭീകരരാണെന്നും അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചിരുന്നു.