കൊവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്കെന്ന് മോദി: സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് മാസത്തേക്ക് നീട്ടി
കൊവിഡിനെതിരായ പോരാട്ടത്തിൽ തുടക്കത്തിൽ കാണിച്ച ജാഗ്രത ഇപ്പോൾ ജനങ്ങളിൽ കാണുന്നില്ല. പലയിടത്തും കൊവിഡ് ജാഗ്രതയിൽ വീഴ്ചകൾ കാണുന്നതായും പ്രധാനമന്ത്രി.
ദില്ലി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ നിന്നും അൺലോക്കിലേക്ക് നമ്മൾ നീങ്ങുകയാണ്. എന്നാൽ കൊവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളിൽ ജനം കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകൾ -
- ചുമ, പനി ഉൾപ്പെടെ പല രോഗങ്ങൾ വരാൻ സാധ്യതയുള്ള സമയമാണിത് ആളുകൾ ജാഗ്രത പാലിക്കണം.
- രാജ്യത്തെ കൊവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും കൊവിഡ് മരണം കുറവാണ്
- സമയബന്ധിതമായ ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായി.
- അതിതീവ്ര മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
- 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്
- ഗ്രാമത്തലവൻ മുതൽ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകമാകണം
- പാവപ്പെട്ടവരെ പട്ടിണിയിലേക്ക് പോകാതെ നോക്കേണ്ട ചുമതല നമുക്കാണ്
- 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു
- 31,000 കോടി രൂപ അവരുടെ അക്കൗണ്ടിൽ എത്തിച്ചു
- 80 കോടി ആളുകൾക്ക് റേഷൻ നൽകി . അമേരിക്കയുടെ ജനസംഖ്യയുടെ രണ്ട് ഇരട്ടി ജനങ്ങൾക്ക് ഇതു ഗുണം ചെയ്തു
- ഇനി പല ഉത്സവങ്ങൾ വരുന്ന കാലമാണ്
- രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി... ഒരുപാട് ആഘോഷങ്ങൾ വരുന്നുണ്ട്.
- സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനും
- പി എം ഗരീബ് കല്യാൺഅന്ന യോജന നവംബർ വരെ നീട്ടി
- ഇതിലൂടെ സൗജ്യന റേഷൻ എല്ലാവർക്കും ലഭിക്കും
- അഞ്ച് കിലോ അരിയാവും പാവപ്പെട്ടവർക്ക് ലഭിക്കുക
- വൺ റേഷൻ കാർഡ്, വൺ നേഷൻ പദ്ധതി നടപ്പാക്കും
- ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷൻ വാങ്ങാനാവും
- പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ടാണ്
- ഈ പിന്തുണയ്ക്ക് കർഷകർക്കും നികുതിദായകർക്കും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു
- മാസ്ക് ധരിക്കുന്നതും മറ്റു കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും നിർബന്ധമാണ്.