മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ല. പകരം വിർച്വലായി പങ്കെടുക്കും. ക്വാലലംപൂരിലെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും.
ദില്ലി: ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തില്ല. ഉച്ചകോടിയിൽ പങ്കെടുക്കാൻ താൻ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. പകരം വിർച്വലായി പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക. ഒക്ടോബർ 26 മുതൽ 28 വരെയാണ് ആസിയാൻ ഉച്ചകോടി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചു. 2014 മുതൽ 2019 വരെ എല്ലാ വർഷവും പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് 2020, 2021 വർഷങ്ങളിൽ ഉച്ചകോടി നടന്നില്ല. 2022 ൽ നടന്ന ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് തവണയും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
