യുപിഎ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കിയെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു

റാഞ്ചി: മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സഖ്യകക്ഷികളും വികസനത്തിന്‍റെ ശത്രുക്കള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്‍റെ കാര്യം മാത്രം നോക്കുന്നവയാണെന്നും കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഭരണകക്ഷി ജെഎംഎമ്മിനെ കൂടെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജെഎംഎം-കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി പ്രീണന സർക്കാർ അധികാരത്തില്‍ വന്നതോടെ ജാ‌ർഖണ്ഡിന്‍റെ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. മോദിയുടെ കുടുംബം ജനങ്ങളാണെന്നും ജനങ്ങളുടെ ക്ഷേമമാണ് മോദിക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന്‍റെ കാര്യം മാത്രം നോക്കുന്നവയാണ്. കമ്മീഷൻ ഇല്ലാതാക്കിയതോടെ ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ക്ക് മോദി വെറുക്കപ്പെട്ടവനായി. മോദിയെ ഇല്ലാതാക്കാനായി അവരുടെ ശ്രമമെന്നും അവര്‍ വിമര്‍ശിച്ചു.

ഇന്ത്യയുടെ 8.4% ജിഡിപി വളർച്ച ലോകത്തിലെ ഏറ്റവും കൂടിയ വളർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ ഭരണത്തിന്റെ അവസാനം 5.3% ആയിരുന്നു. യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലമായിരുന്നു. യുപിഎ ഭരണത്തിൽ ചങ്ങാത്ത മുതലാളിത്തം അടക്കമുള്ളവ ഇന്ത്യയുടെ വികസനം മുടക്കി. ഇപ്പോൾ അമേരിക്കയിൽ ബാങ്കുകൾ തകരുമ്പോൾ, ഇന്ത്യയിൽ ബാങ്കുകൾ നല്ല പ്രകടനം കാഴ്ച വയ്ക്കുകയാണ്. നോബൽ സമ്മാന ജേതാക്കൾ അടക്കം ഡിജിറ്റൽ ഇക്കോണമിയിൽ ഇന്ത്യ മികച്ച മാതൃകയാണെന്ന് പറയുന്നു. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്