ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ദില്ലിയിലെ സൈനിക ആശുപത്രി. വെന്റിലേറ്റർ സഹായം തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

പ്രണബ് മുഖർജിയുടെ ആരോഗ്യനില ഇന്നലെ വഷളായിരുന്നു. ശ്വാസ കോശത്തിലെ അണുബാധ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നാണ് സൈനിക ആശുപത്രി പറയുന്നത്.

കഴിഞ്ഞ 10 നാണ് കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.

അതിനിടെ, പ്രണബ് മുഖര്‍ജി മരിച്ചുവെന്ന വ്യാജപ്രചാരണം പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം ഏറ്റെടുത്തതിനെതിരെ അദ്ദേഹത്തിന്‍റെ മകളും മകനും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.