കോണ്‍ഗ്രസിന്‍റെ ക്ഷണം നിരസിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഇന്ന്  പ്രഖ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്തസമ്മേളനം നടത്തിയാണ് പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കിയത്. 

ദില്ലി: രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നീട്ടി വച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ (Prashant Kishor Says No Party For Now). പാര്‍ട്ടി രൂപീകരിച്ചാലും തന്‍റെ നേതൃത്വത്തിലായിരിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ തന്നെ തട്ടകമെന്ന് വ്യക്തമാക്കി സുസ്ഥിര ഭരണത്തിനായി ജന്‍സുരാജ് ക്യാമ്പയിനും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. 

കോണ്‍ഗ്രസിന്‍റെ ക്ഷണം നിരസിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്തസമ്മേളനം നടത്തിയാണ് പ്രശാന്ത് കിഷോര്‍ നയം വ്യക്തമാക്കിയത്. ലാലുപ്രസാദ് യാദവും, നിതീഷ് കുമാറും ഭരിച്ചിട്ട് വികസനമെന്തെന്ന് ബിഹാര്‍ അറിഞ്ഞിട്ടില്ല. 90 ശതമാനം ബിഹാര്‍ ജനതയും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോർ പറയുന്നു

ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടത് എന്തെന്നറിയാനാണ് ജന്‍സുരാജ് ക്യാമ്പയിനുമായി താൻ ഗ്രാമങ്ങളിലേക്ക് പുറപ്പെടുന്നതെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ചമ്പാരനില്‍ നിന്ന് ഒക്ടോബര് 2 മുതല്‍ പദയാത്ര ആരംഭിക്കും. മൂവായിരം കിലോമീറ്റര്‍ സഞ്ചരിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കും. പാര്‍ട്ടി രൂപീകരിച്ചാലും തന്‍റെ പേരിലായിരിക്കില്ലെന്നും, പാര്‍ട്ടി രൂപീകരിക്കുന്നവരുമായി സഹകരിച്ച് പോകുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു.

ബിഹാര്‍ തന്നെ തട്ടകമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടം കേന്ദ്രീകരിച്ചാകും പ്രശാന്ത് കിഷോറിന്‍റെ ഭാവി നീക്കങ്ങള്‍. രണ്ടായിരത്തി ഇരുപത്തി അഞ്ചിലേ ഇനി ബിഹാറില്‍ തെരഞ്ഞെടുപ്പ് ഉള്ളൂ എന്നതിനാലാണ് അടിത്തറയൊരുക്കി സാവധാനത്തിലുള്ള മുന്നേറ്റം. വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലവും പ്രശാന്ത കിഷോറിന്‍റെ ഭാവി നീക്കത്തെ സ്വാധീനിക്കും.