'കര്‍ഷകരല്ല, സര്‍ക്കാരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍'; വിമര്‍ശനവുമായി പ്രിയങ്ക
കോൺഗ്രസിന്‍റെ ജയ് ജവാൻ ജയ് കിസാൻ എന്ന 10 ദിവസ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കിസാൻ മഹാപഞ്ചായത്തിലെത്തിയത്.
ദില്ലി: കർഷകരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന കേന്ദ്ര സർക്കാരാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹറൻപുരിൽ കർഷകർ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
കോൺഗ്രസിന്‍റെ ജയ് ജവാൻ ജയ് കിസാൻ എന്ന 10 ദിവസ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കിസാൻ മഹാപഞ്ചായത്തിലെത്തിയത്. മഹാപഞ്ചായത്ത് നേരിടാൻ സഹറൻപുരീൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന് കർഷകരുടെ മനസറിയാൻ കഴിയുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. ആന്തോളൻ ജീവി എന്ന് വിളിച്ച് പ്രധാനമന്ത്രി കർഷകരെ അപമാനിച്ചുവെന്ന് പ്രിയങ്ക വിമർശിച്ചു.
ഉത്തർപ്രദേശിലെ മഹാപഞ്ചായത്തുകൾക്ക് വലിയ ജനപങ്കാളിത്തം കിട്ടുന്ന സാഹചര്യത്തിലാണ് ഇതിൽ നിന്ന് മാറിനില്‍ക്കേണ്ടതില്ല എന്ന് കോൺഗ്രസും തീരുമാനിച്ചത്. ഇതിനിടെ റിപബ്ലിക് ദിനത്തിൽ ദില്ലിയിൽ നടന്ന അക്രമസംഭവങ്ങളിൽ ഇന്ന് ഒരാളെ കൂടി ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇക്ബാൽ സിങ്ങ് എന്നയാളെ പഞ്ചാബിലെ ഹൊഷിയാർപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.