Asianet News MalayalamAsianet News Malayalam

അറസ്റ്റ് ചെയ്തത് ആര്, അറിയിപ്പ് എവിടെ? രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി; യുപിയിലെത്താൻ അനുമതി തേടി രാഹുൽ

ദൃശ്യങ്ങൾ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്നാണ് പ്രിയങ്ക ഗാന്ധി ചോദിച്ചത്. 

protest erupts over farmers death in lakhimpur kheri priyanka gandhi arrest
Author
Delhi, First Published Oct 5, 2021, 9:03 PM IST

ദില്ലി: ലഖിംപുർ ഖേരിയിൽ (Lakhimpur Kheri) വാഹനം കയറി കർഷകർ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു. കർഷകർക്കിടയിലേക്ക് വാഹനം കയറുന്ന ദൃശ്യങ്ങൾ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി(Priyanka Gandhi), പ്രധാനമന്ത്രി മാപ്പു പറയണം എന്നാവശ്യപ്പെട്ടു.  കേന്ദ്രമന്ത്രി അജയ്മിശ്രയ്ക്കെതിരെയും (Ajay Mishra) പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. വെടിയേറ്റില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ഒരു കർഷകൻറെ കുടുംബം വ്യക്തമാക്കി. 
 
പ്രതിഷേധിച്ച് മുന്നോട്ടു പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിനു നേരെ ഈ സ്ഥലത്ത് അക്രമം ഇല്ല. എന്നാൽ മറ്റൊരു സ്ഥലത്ത് കല്ലേറ് നടന്നതിൻറെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങൾ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്നാണ് പ്രിയങ്ക ഗാന്ധി ചോദിച്ചത്. മോദിജി ഈ വിഡിയോ കണ്ടോ. താങ്കളുടെ മന്ത്രിസഭയിലെ ഒരംഗത്തിൻറെ മകൻ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിൻറെ ദൃശ്യമാണിത്.. എന്തുകൊണ്ടാണ് ഇതുവരെ ഈ മന്ത്രിയെ താങ്കളുടെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത്? എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

തന്റെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവർക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു.30 മണിക്കൂറിലധികം നീണ്ട കരുതൽ തടങ്കലിനൊടുവിലാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: 'പ്രിയങ്കയെ മോചിപ്പിക്കൂ'; ലഖിംപൂർ അറസ്റ്റിൽ യു പി പൊലീസിനെതിരെ പന്തം കൊളുത്തി പ്രതിഷേധം, രാജ്യവ്യാപകമാകുന്നു

രാഹുൽ ഗാന്ധിയും നാളെ ലഖിംപുരിലേക്ക് പോകാൻ ശ്രമിക്കും. രാഹുൽ ഉൾപ്പടെ അഞ്ചു പേർക്ക് പോകാൻ അനുമതി തേടി കെസി വേണുഗോപാൽ യോഗി ആദിത്യനാഥിന് കത്തു നല്കി. ലക്നൗവിലെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞു വച്ചതും നാടകീയ സംഭവങ്ങൾക്കിടയാക്കി. വിമാനത്താവളത്തിൽ കുത്തിയിരുന്ന ഭൂപേഷ് ബാഗെൽ വിർച്ച്വൽ വാർത്താസമ്മേളനം നടത്തി. 

ബിജെപി നേതാവ് വരുൺഗാന്ധിയും വാഹനം ഇടിച്ചു കയറുന്നതിൻറെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ആരെയും നടുക്കുന്ന കാഴ്ചയെന്ന് കുറിച്ച് വരുൺ ഗാന്ധി അതൃപ്തി പ്രകടമാക്കി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയ്ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻറെ മകൻ അവിടെ ഇല്ലായിരുന്നു എന്ന കാര്യം ഇപ്പോൾ വ്യക്തമായിട്ടുണ്ട് എന്നാണ് അജയ് മിശ്ര പറയുന്നത്. 

Read Also: ലഖിംപുർ ഖേരി ആക്രമണം: സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം, ഹർജി

മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ മരിച്ച ഗുർവിന്ദർ സിംഗിൻറെ കുടുംബം റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത് അംഗീകരിച്ചു. കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യം ജില്ലാ ഭരണക്കൂടം അംഗീകരിക്കുകയായിരുന്നു. ഗുർവീന്ദർ സിംഗിന് വെടിയേറ്റുവെന്ന് ആരോപണമുയർന്നിരുന്നു. രണ്ട് കർഷകരുടെ മൃതദേഹം സംസ്ക്കരിച്ചതായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.  കർഷകർ എന്ന പേരിൽ അക്രമം നടത്തിയത് ഖാലിസ്ഥാനി തീവ്രവാദികൾ എന്ന വാദം ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ സംഭവം കൈകാര്യം ചെയ്ത രീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുകയുമാണ്.

Follow Us:
Download App:
  • android
  • ios