ശ്രീ ഗംഗാനഗറിലെ ഗംഗ സിംഗ് ചൗക്കില്‍ നടന്ന അക്രമസംഭവത്തില്‍ ബിജെപി നേതാവായ കൈലാഷ് മേഘ്‍വാളിന്‍റെ വസ്ത്രം വലിച്ച് കീറി. കര്‍ഷക നേതാക്കളും പൊലീസും എത്തിയാണ് കൈലാഷിനെ രക്ഷിച്ചത്. അക്രമസംഭവങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
ജയ്പുര്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ബിജെപി നേതാവിനെ ആക്രമിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ ക്രമസമാധാനം, ജലസേചന പ്രശ്നങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ കുത്തിയിരുപ്പ് സമരത്തിനിടെ കൂട്ടം ചേര്‍ന്ന ചില കര്‍ഷകര്‍ ബിജെപി നേതാവിനെ ആക്രമിക്കുകയായിരുന്നു.
ശ്രീ ഗംഗാനഗറിലെ ഗംഗ സിംഗ് ചൗക്കില്‍ നടന്ന അക്രമസംഭവത്തില്‍ ബിജെപി നേതാവായ കൈലാഷ് മേഘ്‍വാളിന്‍റെ വസ്ത്രം വലിച്ച് കീറി. കര്‍ഷക നേതാക്കളും പൊലീസും എത്തിയാണ് കൈലാഷിനെ രക്ഷിച്ചത്. അക്രമസംഭവങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെ അപലപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്നതാണ് എന്നാണ് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോര്‍ പ്രതികരിച്ചത്. മുന്‍കൂട്ടി നിശ്ചിയിച്ച പ്രകാരമാണ് ഗംഗാനഗറില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
ദളിത് നേതാവ് കൈലാഷിനെ ആക്രമിക്കുന്നത് പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ, കര്‍ഷര്‍ക്കെതിരെ നിങ്ങള്‍ ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ അവര്‍ സ്വാഗതം ചെയ്യില്ലെന്ന് കിസാന്‍ സഭ വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ അമ്ര റാം ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കരുത്താര്‍ജ്ജിച്ച് മുന്നോട്ട് പോവുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും പാര്‍ലമെന്‍റില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജന്തര്‍ മന്തറില്‍ നടക്കുന്ന കിസാന്‍ സന്‍സദില്‍ ഓരോ ദിവസവും 200 കര്‍ഷകരാണ് പങ്കെടുക്കുന്നത്.
പഞ്ചാബ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബിഹാര്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നുണ്ട്. കര്‍ഷകരുടെ വിഷയത്തിലും പെഗാസസ് വിവാദത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജൂലൈ 27ന് പ്രസിഡന്‍റ് രാംനാഥ് കോവിന്ദിന് കത്തും എഴുതിയിരുന്നു. സിപിഎം, സിപിഐ, ബിഎസ്പി, ആര്‍എല്‍പി, എസ്എഡി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി എന്നീ പാര്‍ട്ടികളാണ് കത്തില്‍ ഒപ്പ് വച്ചത്.
