ഗുരുതര കൊവിഡ് രോഗികൾക്ക് സോറിയാസിസ് മരുന്ന് നൽകാന്‍ അനുമതി
അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിൽ ഇവ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ദില്ലി: കൊവിഡ് ഗുരുതരമായി ബാധിച്ച രോഗികളിൽ സോറിയാസിസ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് നൽകാൻ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന ഇറ്റോലിസുമാബ് എന്ന മരുന്നാണ് കൊവിഡ് രോഗികൾക്ക് നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രിതമായ രീതിയിൽ ഇവ നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കൊവിഡ് ബാധയെ തുടർന്ന് കടുത്ത ശ്വാസതടസ്സ പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗികൾക്കാണ് ഇത് നൽകുന്നത്. സോറിയാസിസ് ചികിത്സയിൽ അംഗീകൃത മരുന്നായിട്ടാണ് ബയോകോണിന്റെ ഇറ്റോലിസുമാബ് പരിഗണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ കൊല്ലങ്ങളായി സോറിയാസിസ് ചികിത്സയിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഇറ്റോലിസുമാബ് . ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയായ ബയോകോൺ ആണ് ഇറ്റോലിസുമാബിന്റെ ഉത്‌പാദകർ.
ക്ലിനിക്കൽ ട്രയലിൽ ഈ മരുന്നിന്റെ ഉപയോഗം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊവിഡ് ചികിത്സയിൽ ഉപയോഗപ്പെടുത്താമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി വ്യക്തമാക്കി. രോഗികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഇവ ഉപയോഗിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.