ബെംഗളൂരുവിലെ കച്ചർക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് 2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണം സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചതിന് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയാണ് പ്രതിക്കെതിരെ വിധി പ്രസ്താവിച്ചത്.
ബംഗളൂരു: പുൽവാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് കോടതി അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബെംഗളൂരുവിലെ കച്ചർക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് 2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണം സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചതിന് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയാണ് പ്രതിക്കെതിരെ വിധി പ്രസ്താവിച്ചത്.
ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന 23 കമന്റുകളാണ് സോഷ്യൽമീഡിയ പോസ്റ്റുകളിൽ റാഷീദ് നടത്തിയത്. ആ പോസ്റ്റിലൂടെ വർഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശമാണ് അക്രമിയായ ഫായിസ് റാഷിദിന് ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. "പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഫേസ്‌ബുക്കിൽ എല്ലാ വാർത്താ ചാനലുകളുടെയും പോസ്റ്റുകൾക്കെല്ലാം അദ്ദേഹം കമന്റ് ചെയ്തു. അദ്ദേഹം നിരക്ഷരനോ സാധാരണക്കാരനോ ആയിരുന്നില്ല. കുറ്റം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മനഃപൂർവ്വം പോസ്റ്റുകളും കമന്റുകളും ഇട്ടതാണ്,” കോടതി നിരീക്ഷിച്ചു. മഹാത്മാക്കളെ കൊന്നതിൽ സന്തോഷമുണ്ടെന്ന് പ്രതി നിലപാടെടുത്തതായി ചൂണ്ടിക്കാട്ടി. താൻ ഒരു ഇന്ത്യക്കാരനല്ലാത്തതുപോലെ സൈനികരുടെ മരണം ആഘോഷിക്കുകയും ചെയ്തു. അതിനാൽ, പ്രതി ചെയ്തത് രാഷ്ട്രത്തിനെതിരായ നീക്കമാണെന്നും പ്രകടമായത് ഹീനമായ സ്വഭാവമാണെന്നും കോടതി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം മൂന്നരയോടുകൂടിയാണ് സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു.
Read Also: 'സാറ്റ് കളി'ക്കിടെ ലിഫ്റ്റിൽ കുടുങ്ങി; 16കാരിക്ക് ദാരുണാന്ത്യം
