പഞ്ചാബിൽ മന്ത്രിസഭ രൂപീകരണം; ഭിന്നത തുടർന്ന് നേതാക്കൾ, രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ച് എംഎല്‍എമാര്‍
മന്ത്രിസഭ രൂപീകരണത്തിൽ ഒരു വിഭാഗം എംഎൽഎമാർ രാഹുൽ ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ചു. മന്ത്രിപദവി വാഗ്ദാനം ചെയ്താണ് സിദ്ദു ഒപ്പം കൂട്ടിയതെന്നാണ് ഒരു വിഭാഗം എംഎൽഎമാർ പറയുന്നത്.
ദില്ലി: പഞ്ചാബിൽ (punjab) പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിക്കെ ഭിന്നത തുടർന്ന് നേതാക്കൾ. മന്ത്രിസഭ രൂപീകരണത്തിൽ ഒരു വിഭാഗം എംഎൽഎമാർ രാഹുൽ ഗാന്ധിയെ (rahul gandhi) നേരിട്ട് അതൃപ്തി അറിയിച്ചു. മന്ത്രിപദവി വാഗ്ദാനം ചെയ്താണ് സിദ്ദു ഒപ്പം കൂട്ടിയതെന്നാണ് ഒരു വിഭാഗം എംഎൽഎമാർ പറയുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയോട് ഹൈക്കമാൻഡ് വിവരങ്ങൾ തേടി. രാത്രി ഏറെ വൈകിയും പഞ്ചാബ് മുഖ്യമന്ത്രിയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി.
അര ഡസനിലേറെ പുതുമുഖങ്ങളുമായിട്ടാണ് പഞ്ചാബില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുന്നത്. വൈകുന്നേരം നാലരക്ക് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ വിശ്വസ്തരെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് താല്‍പര്യം അറിയിച്ചെങ്കിലും അദ്ദേഹം വാഗ്ദാനം നിരസിച്ചെന്നാണ് വിവരം.
അതേസമയം എംഎല്‍എ സ്ഥാനവും പാര്‍ട്ടിയില്‍ നിര്‍ണ്ണായക പദവിയും വഹിക്കുന്നവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിനെ പിസിസി അധ്യക്ഷന്‍ സിദ്ദു അനുകൂലിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ നീക്കം ഗുണം ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗിന്‍റെ നിലപാട്.