വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരിൽ പ്രത്യേകം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സത്യുപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായിട്ടുണ്ട്
ചെന്നൈ: വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരിൽ പ്രത്യേകം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സത്യുപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. സമീപകാല രാഷ്ട്രീയ സംഭവങ്ങളും ആ സൗഹൃദം വർധിപ്പിച്ചിട്ടുണ്ട്. 2009-ൽ വിജയ് കോണ്‍ഗ്രസില്‍ ചേരാൻ നോക്കിയിരുന്നു. എന്നാല്‍ ഇന്ന് വിജയ്‌യുടെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അന്ന് വിജയ് ചേരാൻ ശ്രമിച്ച പാർട്ടിയുടെ പ്രമുഖ നേതാവ് ആ വേദിയിലുണ്ടെന്ന ട്വിസ്റ്റും സംഭവിച്ചിരിക്കുന്നു. വിജയ്‌യ് നയിക്കുന്ന സഖ്യത്തിലെ ഒരു ചെറിയ സഖ്യകക്ഷിയായിരിക്കുകയാണ് ഇന്ന് തമിഴ്നാട്ടിൽ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെയാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സമീപകാലത്ത് തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നത്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി അദ്ദേഹവുമായി മൂന്ന് തവണ സംസാരിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ സഹോദരൻ എന്നാണ് വിജയ് രാഹുലിനെ വിശേഷിപ്പിച്ചത്. ചടങ്ങില്‍ വൻ ജനപങ്കാളിത്തമായിരുന്നു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.



