ബിസിനസ്സ് ഉടമകളും സ്വകാര്യ മേഖലയിലെ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ച‍ർച്ചയിലായിരുന്നു രാഹുലിന്റെ വിമർശനം. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ രൂക്ഷവിമ‍ർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ 
രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജിഎസ്‌ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു. 

ജമ്മു കശ്മീരിൽ നിന്നുള്ള ഒരു യുവ സ്റ്റാർട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. മോശം ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കഴിവുകെട്ട നയങ്ങളിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് രാഹുൽ ആരോപിച്ചു. ഇങ്ങനെ പോയാൽ ചൈനയുമായി മത്സരിക്കാനോ എല്ലാ ഇന്ത്യക്കാർക്കും അഭിവൃദ്ധി നേടാനോ കഴിയില്ലെന്നും ഇന്ത്യ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. 

ബിസിനസ്സ് ഉടമകളും സ്വകാര്യ മേഖലയിലെ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ച‍ർച്ചയിൽ തൊഴിലില്ലായ്മയുടെ കാരണങ്ങൾ രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വലിയ വൈദഗ്ധ്യമുണ്ട്, എന്നാൽ വൻകിട കമ്പനികളിൽ നിന്നുള്ള ചെറുകിട കോർപ്പറേഷനുകൾക്കെതിരായ ആക്രമണം രാജ്യത്തെ തൊഴിൽ വിപണിയെ കൂടുതൽ വഷളാക്കുന്നു. ഇന്ത്യയിലും ജപ്പാനിലും കുത്തകകളുണ്ട്. എന്നാൽ ജപ്പാനിലെ കുത്തകകൾ സാധനങ്ങൾ ഉത്പ്പാദിപ്പിക്കുമ്പോൾ ഇന്ത്യയിലെ കുത്തകകൾ കച്ചവടത്തിൽ മാത്രമാണ് ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. 

READ MORE: കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നിൽ; ചുട്ടമറുപടി നൽകി ഇന്ത്യ