ഇൻഡോറിലെ ഒരു പരിപാടിയിലാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിർമാണത്തിന് ശേഷമാണെന്ന് പറഞ്ഞത്.

ദില്ലി: രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിൻ്റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന ഭാഗവതിൻ്റെ വാദം എല്ലാ ഇന്ത്യക്കാരെയും അനാദരിക്കുന്നതാണെന്ന് രാഹുൽ വ്യക്തമാക്കി. ദില്ലിയിൽ കോൺ​ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവൻ ഉദ്ഘാടനം ചെയ്ത ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. 

Scroll to load tweet…

സ്വതന്ത്ര പ്രസ്ഥാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ എന്തെങ്കിലം വിളിച്ച് പറയാനുള്ള നാണമില്ലായ്മ മോഹൻ ഭാഗവതിന് ഉണ്ട്. പക്ഷേ ഇന്നലെ പറഞ്ഞത് രാജ്യദ്രോഹമാണ്. കാരണം ഭരണഘടന അസാധുവാണെന്നും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം അസാധുവാണെന്നുമാണ് മോഹൻ ഭാ​ഗവത് പറഞ്ഞത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടേനെയെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയ്ക്ക് 1947-ൽ സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനും അപമാനമാണ്. ഈ മണ്ടത്തരങ്ങൾ കേൾക്കുന്നത് നമ്മൾ നിർത്തേണ്ട സമയമായി. ഇവർ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. കോൺ​ഗ്രസ് പാർട്ടി ഇന്ത്യൻ ജനതയ്‌ക്കൊപ്പം പ്രവർത്തിച്ചു. ഭരണഘടനയുടെ അടിത്തറയിൽ രാജ്യത്തിൻ്റെ വിജയം കെട്ടിപ്പടുത്തുവെന്നും രാഹുൽ വ്യക്തമാക്കി. 

ഇൻഡോറിലെ ഒരു പരിപാടിയിലാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിർമാണത്തിന് ശേഷമാണെന്ന് പറഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തെ അടയാളപ്പെടുത്തുന്നതാണ് പ്രതിഷ്ഠാ ദിനമെന്നും ഈ ദിവസം പ്രതിഷ്ഠാ ദ്വാദശി ആയി ആഘോഷിക്കാനും ഭഗവത് നിർദ്ദേശിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ടത് ആർഎസ്എസ് മേധാവി അനുസ്മരിച്ചു. ഇന്ത്യയുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മതേതരത്വമാണെന്ന മുഖർജിയുടെ വാക്കുകൾ അദ്ദേഹം വിവരിച്ചു.