രാജസ്ഥാൻ നിലനിർത്താൻ 7 വാഗ്ദാനങ്ങൾ; കർണാടക മാതൃക പയറ്റാൻ കോൺഗ്രസും ഗോലോട്ടും
രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാർഷിക ഓണറേറിയവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയതായി അഞ്ച് വാഗ്ദാനം ഉറപ്പ് നൽകി ഗെലോട്ട് രംഗത്തെത്തിയത്. ഒന്നാം വർഷ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ടാബ്‌ലെറ്റ്, പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കും, വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തുടങ്ങി വമ്പൻ വാഗ്ദാനങ്ങളാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ജയ്പൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ തന്റെ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ തന്റെ സർക്കാർ നിർദ്ദേശിച്ച ഉറപ്പുകൾ നടപ്പിലാക്കുമെന്ന് ഗെലോട്ട് വ്യക്തമാക്കി. കിലോഗ്രാമിന് 2 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ ചാണകം സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പഴയ പെൻഷൻ പദ്ധതി ഉറപ്പാക്കാൻ നിയമം പാസാക്കും. ഭാവിയിൽ ഒരു സർക്കാരിനും പഴയ പെൻഷൻ പദ്ധതിയെ ഇല്ലാതാക്കാനാകാത്ത തരത്തിലായിരിക്കും നിയമനിർമാണം. ഒരു കോടി സ്ത്രീകൾക്ക് മൂന്ന് വർഷത്തേക്ക് കോംപ്ലിമെന്ററി ഇന്റർനെറ്റ് സേവനത്തോടുകൂടിയ സ്മാർട്ട്ഫോണുകളും നൽകുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
എല്ലാ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉറപ്പാക്കും. 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാർഷിക ഓണറേറിയതക്കസമയത്ത് നിറവേറ്റിയതായി രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാൻ കോൺഗ്രസ് മേധാവി ഗോവിന്ദ് സിംഗ് ദോതസാരെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. കേന്ദ്രത്തിനെതിരെ ശക്തമായി ശബ്ദിക്കുന്നതിനാലാണ് ഏജൻസി ദോതസാരയെ ലക്ഷ്യമാക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്ത് നായ്ക്കളെക്കാൾ കൂടുതൽ ഇഡി ആണെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കേളേക്കാൾ രാജ്യത്ത് കറങ്ങി നടക്കുന്നത് ഇഡിയാണെന്ന് കഴിഞ്ഞ ദിവസം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞത് സൂചിപ്പിച്ചായിരുന്നു ഗെലോട്ടിന്റെ പ്രസ്താവന.