'കുതന്ത്രങ്ങളെ മറികടന്ന രാഷ്ട്രീയ വിജയം'; ദുബാക്ക ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ രാജീവ് ചന്ദ്രശേഖര്‍
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്‍റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. വലിയ പ്രതീക്ഷ പുലർത്തിയ മണ്ഡലം ബിജെപി പിടിച്ചത് ടിആർഎസിനും ചന്ദ്രശേഖർ റാവുവിനും വലിയ തിരിച്ചടിയാണ്.
തെലങ്കാന ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തില്‍ ബിജെപി നേടിയ അട്ടിമറി വിജയത്തില്‍ പ്രതികരണവുമായി പാര്‍ട്ടി ദേശീയ വക്താവ് കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എംപി. കെസിആര്‍ സര്‍ക്കാരിന്‍റെ വൃത്തികെട്ട തന്ത്രങ്ങളെ മറികടന്ന് ബിജെപി നേടിയ ഗംഭീര രാഷ്ട്രീയ വിജയമാണ് ഇതെന്നും ദുബാക്കയിലെ വോട്ടര്‍മാരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തെലങ്കാന രാഷ്ട്ര സമിതിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ഥി സൊലീപേട്ട സുജാതയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാര്‍ഥി എം രഘുനന്ദന്‍ റാവു, ബിജെപി തെലങ്കാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാര്‍ എന്നിവരുടെയും തെലങ്കാന ബിജെപിയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകളെ ടാഗ് ചെയ്തുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ട്വീറ്റ്.
ടിആർഎസ് സ്ഥാനാര്‍ഥി സൊലീപേട്ട സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം രഘൂനന്ദൻ റാവു തോൽപ്പിച്ചത്. ബിജെപി 62,772 വോട്ടും ടിആർഎസ് 61,302 വോട്ടും കോൺഗ്രസ് 21,819 വോട്ടുമാണ് നേടിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം അൽപ്പസമയത്തിനുള്ളിലുണ്ടാകും. തോൽവിയുടെ കാരണം പരിശോധിച്ച് പരിഹരിക്കുമെന്ന് ടിആർഎസ് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്‍റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്‍റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്. വലിയ പ്രതീക്ഷ പുലർത്തിയ മണ്ഡലം ബിജെപി പിടിച്ചത് ടിആർഎസിനും ചന്ദ്രശേഖർ റാവുവിനും വലിയ തിരിച്ചടിയാണ്.