ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്  ഇന്നലെ സുപ്രീംകോടതിയില്‍  പുന:പരിശോധന ഹർജി നൽകിയിരുന്നു.  ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി ഭരണഘടന ബെഞ്ചിൽ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു. 

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഒഴിവാക്കി. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഇന്നലെ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹർജി നൽകിയിരുന്നു. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി ഭരണഘടന ബെഞ്ചിൽ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു. രാജീവ് ധവാൻ തന്നെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

അയോധ്യ കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദി ഇന്നലെ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി നീതിപൂര്‍വ്വമുള്ളതായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്‍റെ വിധിയെന്നും പുന:പരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

പള്ളി പൊളിക്കൽ, കടന്നു കയറ്റ നടപടികൾ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിയിലുണ്ട്. 

നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്. അയോധ്യ കേസിൽ തുടക്കത്തിലെ ഹര്‍ജിക്കാരനായിരുന്ന എം സിദ്ദിഖിന്‍റെ പരമ്പരാഗത പിന്തുടര്‍ച്ച അവകാശി കൂടിയാണ് ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് പ്രസിഡന്‍റ് മൗലാന സയിദ് അസദ് റാഷിദി. 

Read Also: അയോധ്യ കേസിൽ പുനഃപരിശോധനാ ഹര്‍ജി: ജംഇയ്യത്തുൽ ഉലമ സുപ്രീം കോടതിയിൽ