സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് കോടതിയുടെ തീരുമാനം. അതേസമയം ഹൈക്കോടതിയിലെ കേസ് രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്

ദില്ലി: ദില്ലി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് രാകേഷ് അസ്താനയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള കേസിൽ ഹര്‍ജി നൽകിയ പ്രശാന്ത് ഭൂഷണിനോട് ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് കോടതിയുടെ തീരുമാനം. 

അതേസമയം ഹൈക്കോടതിയിലെ കേസ് രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയായിരുന്നു അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചത്. പൊലീസ് മേധാവി നിയമനത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഇതെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

ആറുമാസമെങ്കിലും കാലാവധി ഉണ്ടെങ്കിൽ മാത്രമെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്തേക്ക് നിയമനം പാടുള്ളുവെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. 2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ രാകേഷ് അസ്താന അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight