Asianet News MalayalamAsianet News Malayalam

ലക്ഷങ്ങൾ ആവശ്യപ്പെട്ട് മാഫിയാ സംഘം; മ്യാന്മറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു

തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ

Release of Indians hostages in Myanmar delayed
Author
First Published Sep 27, 2022, 9:25 AM IST

ദില്ലി: തൊഴിൽ തട്ടിപ്പിന് ഇരയായി മാഫിയാ സംഘത്തിന്റെ പിടിയിൽ മ്യാൻമറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു. ഇവരെ തിരികെ അയക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടു. വിവരങ്ങൾ പുറത്തു പോകാതിരിക്കാൻ ഭീഷണിയും മർദ്ദനവും തടവിലാക്കപ്പെട്ടവർ നേരിടുന്നുണ്ട്. മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയോ ക്യാമറയിൽ സ്റ്റിക്കർ പതിക്കുകയോ ചെയ്തതായാണ് വിവരം. ഇരകളെ തട്ടിപ്പ് കമ്പനികൾ പരസ്പരം കൈമാറുന്നതും പതിവാണ്.

തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ. തായ്‌ലണ്ടിൽ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാൻമറിലെ ഉൾഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിർത്താൽ ക്രൂര മർദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള മലയാളികൾ പറയുന്നു.

തലപൊട്ടി ചോരവന്നാലും ചികിത്സയില്ല. ഇരുപത് മണിക്കൂറോളം ജോലി, കൂലിയില്ല, ചോദിച്ചിട്ടുമില്ല. രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതായതോടെ വിവരം ലോകത്തെ അറിയിക്കാൻ പാടുപെടുന്ന കുറേ മനുഷ്യർ. അതിൽ മലയാളിയുണ്ട്, തമിഴനുണ്ട് അങ്ങനെ 300ഓളം ഇന്ത്യക്കാർ. തോക്കുമായി കാവൽ നിൽക്കുന്ന മാഫിയാ സംഘത്തിന് നടുവിലാണ് ഇവർ. പേര് വെളിപ്പെടുത്താൻ പേടിയുള്ള ഒരു മലയാളി പറയുന്നത് ഇങ്ങനെയാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 2 നാണ് ഇവർ തായ്ലണ്ടിലേക്ക് പുറപ്പെട്ടത്. ഡാറ്റാ എൻട്രി ജോലിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ തായ്ലണ്ടിൽ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. റോഡ്‍മാർഗം മ്യാൻമർ അതിർത്തി കടന്നു. അവിടെ നിന്ന് ബോട്ടിൽ പുഴ കടന്ന് ഒരു ഉൾഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാൻമർ സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം. സൈബർ കുറ്റകൃത്യങ്ങളാണ് ഇരകളെകൊണ്ട് ചെയ്യിച്ചത്. വിദേശികളെ  സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് ബാങ്ക് വിവരങ്ങൾ ചോർത്തുക, ഹാക്കിംഗ് നടത്തുക, ഓൺലൈൻ ലൈംഗിക വ്യാപാരത്തിനായുള്ള കോൾ സെന്‍ററായി പ്രവർത്തിക്കുക അങ്ങനെ ജോലികൾ. രക്ഷപ്പെടാൻ ശ്രമിച്ചവരൊക്കെ ക്രൂരമർദ്ദനത്തിന് ഇരയായി.പേര് വിവരങ്ങൾ പുറത്ത് വന്നാൽ പോലും കൊല്ലുമെന്നാണ് മാഫിയാ സംഘം തടവിലുള്ളവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. എംബസിയെ ബന്ധപ്പെട്ടിട്ടും സഹായമൊന്നുമില്ലെന്നാണ് തടവിലുള്ളവർ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios