കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വിമര്‍ശിച്ചത്

ദില്ലി: ലഖിംപൂര്‍ ഖേരി (lakhimpur kheri) കേസിന്‍റെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കണോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രതീക്ഷിച്ച രീതിയിൽ അല്ലെന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി വിമര്‍ശിച്ചത്. 

അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്താൻ തീരുമാനം. ഇക്കാര്യത്തിൽ ഇന്ന് യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ലഖിംപൂര്‍ ഖേരി സംഭവത്തിലെ യുപി പൊലീസിന്‍റെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിന്‍റ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിക്കുകയും ചെയ്തു.

 പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചാൽ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്. കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണ്‍ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റുള്ളവര്‍ക്ക് മൊബൈൽ ഇല്ല എന്ന യു പി പൊലീസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്. 

ജസ്റ്റിസുമാരായ രാകേഷ് കുമാര്‍ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേൽനോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി പറ‍ഞ്ഞു. ആരെ നിയമിക്കണം എന്നതിൽ യുപി സര്‍ക്കാർ ഇന്ന് കേസ് പരിഗണിക്കും മുമ്പ് നിലപാട് അറിയിക്കാനാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുപിക്ക് പുറത്തുള്ള ഒരു ജഡ്ജി തന്നെ അന്വേഷണ മേൽനോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞിരുന്നു.. 

കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് കര്‍ഷകരെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷമുണ്ടായ സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകൻ ശ്യാം സുന്ദറിന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ എല്ലാറ്റിനും പരിഹാരമല്ലെന്ന് വിമര്‍ശിച്ച കോടതി അന്വേഷണം വസ്തുനിഷ്ടമായി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.