റിയാ ചക്രബര്‍ത്തിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു; നാളെ വീണ്ടും ഹാജരാകണം
നേരിട്ട് ലഹരിക്കടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റിയ പറഞ്ഞു.
മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് ആറ് മണിക്കൂർ ചോദ്യം ചെയ്തു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്‍റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് സൂചന.
നേരിട്ട് ലഹരിക്കടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റിയ പറഞ്ഞു. കേസിൽ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി. എന്നാൽ ലഹരിമരുന്ന് ഉപയോഗത്തിന് സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല.