പ്രതിഷേധം ചെയ്യാനെത്തിയപ്പോൾ കൂടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് കണ്ടാണ് പൊലീസ് വാൻ തടഞ്ഞതെന്ന് റിയ ആഹിർ ഏഷ്യാനെറ്റ് ന്യൂസിനോട്. താനല്ല, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് ഈ സമരത്തിൻ്റെ മുഖമെന്നും അവർ വ്യക്തമാക്കി.
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ നടന്ന സമരത്തിനിടെ പൊലീസ് വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി വൈറലായി യുവതി. മുംബൈ ദാദറിലുള്ള റിയ ആഹിറിനെ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം തിരയുന്നത്. പ്രതിഷേധം ചെയ്യാനെത്തിയപ്പോൾ കൂടെയുള്ളവരെ കസ്റ്റഡിയിലെടുത്തത് കണ്ടാണ് പൊലീസ് വാൻ തടഞ്ഞതെന്ന് റിയ ആഹിർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനല്ല, ചോദ്യ പേപ്പർ ചോർച്ചയിൽ ജീവൻ നഷ്ടമായ കുട്ടികളാണ് ഈ സമരത്തിൻ്റെ മുഖമെന്നും അവർ വ്യക്തമാക്കി.
താൻ ശബ്ദിച്ചത് പൊലീസിൻ്റെ അതിക്രമത്തിനെതിരെയാണ്. തെറ്റ് കണ്ടാൽ എതിർക്കണം എന്നാണ് പഠിച്ചത്. ഞാൻ മരിക്കാനും തയാറായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ച് ഈ സർക്കാരിന് ഒരു ചിന്തയുമില്ല. തുടർച്ചയായ വീഴ്ചകൾ കണ്ടാണ് സമരത്തിൽ പങ്കുചേരാൻ എത്തിയത്. രാജ്യത്തെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സർക്കാർ ലളിതവത്ക്കരിക്കുകയാണെന്നും പ്രധാനമന്ത്രി വെറും വാഗ്ദാനങ്ങൾ മാത്രം നൽകുകയാണെന്നും റിയ ആഹിർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് വാഹനം തടയുന്നതിൻ്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ പലരും എന്നെ കുറിച്ച് മോശം വാക്കുകൾ പറയുന്നുണ്ട്. സ്ക്രിപ്റ്റഡ് പ്രതിഷേധം എന്നുവരെ കളിയാക്കുന്നു. എന്നാൽ, അധിക്ഷേപങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും റിയ വ്യക്തമാക്കി.
മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 27-കാരിയായ മോഡൽ ആണ് റിയ ആഹിർ. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്ന പൊലീസ് വാൻ ദാദറിലെ ശിവാജി പാർക്കിന് സമീപത്ത് വച്ച് ഒറ്റയ്ക്ക് റിയ തടഞ്ഞു. ഇതിൻ്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കോഹിന്നൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോൾ പൊലീസ് വാൻ വിദ്യാർത്ഥികളെയും കൊണ്ട് നിറച്ചിരിക്കുന്നത് കണ്ടു. 'എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, പ്രതിഷേധക്കാരെ എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും റിയ ഇതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

