സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷം എട്ട് ലക്ഷം രൂപയുമായി കടന്നു
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പണം ശേഖരിക്കുന്ന വാനിന് നേരെയാണ് മോഷ്‌ടാക്കളുടെ ആക്രമണം ഉണ്ടായത്
ഭോപ്പാൽ: സ്വകാര്യ ബാങ്കിന്റെ സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷം എട്ട് ലക്ഷം രൂപയുമായി മൂന്നംഗ കവർച്ചാ സംഘം കടന്നു. ഗ്വാളിയോറിലാണ് സംഭവം നടന്നത്.
മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. സുരക്ഷാ ഗാർഡായ രമേഷ് തോമറും ഡ്രൈവർ രഞ്ജീത്ത് സിംഗും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പണം ശേഖരിക്കാനുള്ള വാഹനവുമായി പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം ഉണ്ടായ ഉടൻ ഇതിലുണ്ടായിരുന്ന ഏജന്റ് ഓടി രക്ഷപ്പെട്ടു. എന്നാൽ സുരക്ഷാ ഗാർഡ് മോഷ്ടാക്കളെ തടയാൻ ശ്രമിച്ചു. ഈ സമയത്താണ് മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊന്നത്.
ഡ്രൈവർ രഞ്ജീത്ത് സിംഗാണ് പൊലീസിനെ വിവരമറിയിച്ചത്. നാടൻ പിസ്റ്റളുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഇവരുടെ വാദം. പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. സ്ഥലത്തെ ചില മോഷ്ടാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.