സോണിയയെ വീട്ടിലെത്തി കണ്ട് സച്ചിന്‍, രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു.
ദില്ലി: സച്ചിന്‍ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നു. ദില്ലിയിലെ സോണിയയുടെ വസതിയിലാണ് കൂടികാഴ്ച. രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് സച്ചിന്‍ സോണിയയെ കാണുന്നത്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് അശോക് ഗെലോട്ട് അറിയിച്ചത് ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. പകരം പദവി എന്തെന്ന് സംബന്ധിച്ചും കൂടികാഴ്ചയില്‍ ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. 2020 ലെ വിമത നീക്കത്തിന് പിന്നാലെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സച്ചിനെയും അടുപ്പക്കാരെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഈ പദവികൾ തിരിച്ചു നല്‍കണമെന്ന് സച്ചിന്‍ പൈലറ്റ് ദീർഘ നാളായി ആവശ്യമുന്നയിക്കുന്നുണ്ട്.
മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം. സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാ ഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.
ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്നിക്കിനോടും ഗാന്ധി കുടുംബം നിർദേശിച്ചു. മുകുള്‍ വാസ്നിക്ക് നാളെ പത്രിക സമർപ്പിക്കും. ജി 23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്നിക്ക് അടുത്തിരുന്നു. അതേസമയം ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്തെത്തി നാമനിർദേശ പത്രിക വാങ്ങി. നാളെ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണെന്നിരിക്കെ നിലവില്‍ ശശി തരൂരും ദിഗ് വിജയ് സിങും ഇപ്പോള്‍ മുകുള്‍ വാസ്‍നിക്കും ആണ് മത്സര രംഗത്തുള്ളത്. ഇതിനിടെ ദിഗ്‍വിജയ് സിങുമായി കൂടിക്കാഴ്ച നടത്തിയ തരൂര്‍ നടക്കുന്നത് ശത്രുക്കള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണെന്നും തരൂര്‍ പറഞ്ഞു.