കൊവിഡ്-19 വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ  മകരസംക്രാന്തിയിലെ സൂര്യനമസ്‌ക്കാരം  പ്രദർശനം കൂടുതൽ പ്രസക്തമാണെന്ന് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ...

ദില്ലി: മകരസംക്രാന്തി (Makar Sankranti) ദിനത്തിലെ സൂര്യ നമസ്‌കാരത്തിൽ ഒരു കോടിയിലധികം പേർ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ (Sarbananda Sonowal). ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് കീഴിൽ 2022 ജനുവരി 14 ന് കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള സൂര്യ നമസ്‌കാര (Surya Namaskar) പരിപാടിയിൽ 75 ലക്ഷം എന്ന ലക്ഷ്യം കടന്ന് ഒരു കോടിയിലധികം ആളുകളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ്-19 വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ മകരസംക്രാന്തിയിലെ സൂര്യനമസ്‌ക്കാര പ്രദർശനം കൂടുതൽ പ്രസക്തമാണെന്ന് സർബാനന്ദ സോനോവാൾ പറഞ്ഞു. സൂര്യനമസ്‌ക്കാരം ചൈതന്യവും, പ്രതിരോധശേഷിയും വർദ്ധിപ്പിക്കുമെന്നും അതിലൂടെ കൊറോണയെ അകറ്റി നിർത്താൻ കഴിയുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിർച്വൽ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ഇന്ത്യൻ യോഗ അസോസിയേഷൻ, നാഷണൽ യോഗ സ്‌പോർട്‌സ് ഫെഡറേഷൻ, യോഗ സർട്ടിഫിക്കേഷൻ ബോർഡ്, FIT ഇന്ത്യ, കൂടാതെ നിരവധി സർക്കാർ, സർക്കാരിതര സംഘടനകൾ എന്നിവയും ഈ ലോകോത്തര പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

പ്രസിദ്ധ വ്യക്തികളും കായിക രംഗത്തെ പ്രമുഖരും വീഡിയോയിലൂടെ സൂര്യ നമസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ കളിക്കാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കും. പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോർട്ടലുകളിൽ സ്വയം രജിസ്റ്റർ ചെയ്യുകയും ജനുവരി 14-ന് സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും വേണം.

രജിസ്ട്രേഷൻ ലിങ്കുകൾ ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. പങ്കെടുക്കുന്നവർക്കും യോഗ പ്രേമികൾക്കും താഴെ കൊടുത്തിരിക്കുന്ന പോർട്ടലുകളിൽ സ്വയം രജിസ്റ്റർ ചെയ്യാം: 
https://yoga.ayush.gov.in/suryanamaskar
https://yogacertificationboard.nic.in/suryanamaskar/
https://www.75suryanamaskar.com