പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി
നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച് കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു
ദില്ലി: പന്തീരാങ്കാവ് യുഎ.പി.എ (Pantheerankavu UAPA Case) കേസിൽ ത്വാഹ ഫസലിന് (Thwaha Fazal) ജാമ്യം. അലൻ ഷുഹൈബിന്‍റെ (Alan Shuhaib) ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യവും സുപ്രീംകോടതി തള്ളി. ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്ന എൻ.ഐ.എ കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻ.ഐ.എ വാദമാണ് സുപ്രീംകോടതി തള്ളിയത്. പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ ഇതൊക്കെയാണ് അലനും ത്വാഹയ്ക്കുമെതിരെ പ്രധാന തെളിവുകളായി എൻഐഎ കോടതിയിൽ നിരത്തിയിരുന്നത്. ഇരുവരും ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി.
കേസിലെ രണ്ടാം പ്രതിയായ ത്വാഹക്ക് ജാമ്യം നൽകിയ സുപ്രീംകോടതി, ഒന്നാം പ്രതി അലൻ ഷുഹൈബിന് ഹൈക്കോടതി നൽകിയ ജാമ്യവും ശരിവെച്ചു. ഇപ്പോൾ ജയലിലുള്ള ത്വാഹയെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജാമ്യനടപികൾ ഒരാഴ്ചക്കുള്ളിൽ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. 2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എയും ചുമത്തി. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുത്തു.
എന്നാൽ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ എൻ.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം നൽകി. ഇതിൽ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. സുപ്രീംകോടതി വിധിയോടെ അലനൊപ്പം ത്വാഹയും ജയിൽ മോചിതനാവുകയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചിരുന്നു. എൻ.ഐ.എ കോടതി വിധി സുപ്രീംകോടതിയും ശരിവെക്കുമ്പോൾ എൻ.ഐ.എക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനും അത് തിരിച്ചടിയാണ്