ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. 

ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് രാഹുൽ ഗാന്ധിയെ ആലിം​ഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ​ഗാന്ധിയും സുരക്ഷാ ഉദ്യോ​ഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഹുൽ​ഗാന്ധി പാർട്ടി പ്രവർത്തകരോടൊപ്പം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാൾ ഓടിയെത്തി രാഹുലിനെ ആലിം​ഗനം ചെയ്യാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. 

Scroll to load tweet…

നേരത്തെ, യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാ​ഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചിരുന്നു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കും. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും. ചില ഭാ​ഗങ്ങളിൽ അപകട സാധ്യത ആയതിനാൽ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു. എന്നാൽ, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2020 മുതൽ ഗാന്ധി തന്റെ സുരക്ഷാ നിർദേശങ്ങൾ നൂറിലധികം തവണ ലംഘിച്ചതായി കോൺഗ്രസിന് മറുപടിയായി കേന്ദ്രം നൽകി.